ഭർത്താവ് വിഗ്നേഷ് ശിവനായി വേദിയിൽ സർപ്രൈസ് എൻട്രി നടത്തി നയൻതാര. പൊതുചടങ്ങുകളിൽ അധികം പ്രത്യക്ഷപ്പെടാത്ത നയൻതാര ഭർത്താവിനായി എത്തിയത് ആരാധകരെ ആവേശത്തിലാക്കി.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലൗ ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്റെ പ്രി-റിലീസ് വേദിയിലാണ് താരസുന്ദരി സർപ്രൈസ് എൻട്രി നടത്തിയത്.
‘‘ഈ സ്റ്റേജ് എനിക്ക് വളരെ പ്രധാനപ്പെട്ട സ്റ്റേജാണ്. ഞാൻ നിൽക്കുന്ന ഈ സ്റ്റേജും എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ സ്റ്റേജിലും എനിക്ക് ഏറെ പ്രധാനമാണ്.
ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, ദൈവം എല്ലാവർക്കും ആശിർവാദം കൊടുക്കും. ഞാൻ പല ക്ഷേത്രങ്ങളിൽ പോകാറുണ്ട്, എനിക്ക് ഇനിയും ഒരുപാട് തരൂ എന്ന് ചോദിച്ചുകൊണ്ട് ഞാൻ കോവിലുകളിൽ പോകാറില്ല എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും നന്ദി പറയാൻ വേണ്ടിയാണ് ഞാൻ പോകാറുള്ളത്.
അതുകൊണ്ടാണോ എന്ന് അറിയില്ല എനിക്ക് നല്ല ഭക്ഷണവും നല്ല ജീവിതവും നല്ല കുടുംബവും നല്ല ഒരു ഭാര്യയും നല്ല മക്കളും നല്ല അസ്സിസ്റ്റന്റുമാരും ഒരു നല്ല ടീമും ലഭിച്ചു. ഞാൻ എന്ത് ബുദ്ധിമുട്ടിലുള്ള അവസ്ഥയിലായാലും ഇവർ എനിക്ക് നല്ല പിന്തുണ തന്നു ഒപ്പം നിൽക്കാറുണ്ട്.
ഈ വലിയ സ്റ്റേജിൽ ഞാൻ തനിയെ നിൽക്കാൻ പാടില്ല. എന്റെ സിനിമയോടൊപ്പം നിൽക്കുന്ന എല്ലാവരും എന്റെ ഒപ്പം ഇവിടെ വേണം. ആദ്യമായി എനിക്ക് ഒരു സിനിമയിൽ വർക്ക് ചെയ്യുമ്പോൾ 150 രൂപ ബാറ്റ തന്ന മയിൽ വാഹനം എന്ന പ്രൊഡക്ഷൻ മാനേജരെ ആണ് ഞാൻ ആദ്യം വിളിക്കുന്നത്. എന്റെ സഹോദരനെപ്പോലെ എന്റെ കൂടെ നിൽക്കുന്ന ഗുബേർ..’’
അണിയറപ്രവർത്തകരെയെല്ലാം വിളിച്ചതിന് ശേഷം എന്റെ ഭാര്യയും നടിയുമായ നയൻതാരയെ വേദിയിലേക്ക് എത്തിക്കാൻ തനിക്ക് സാമ്പത്തികമായി കഴിയില്ല എങ്കിലും ചിത്രത്തിന്റെ നിർമാതാവായും തന്റെ ഭാര്യയായും നയൻതാരയ്ക്ക് വരാമെന്നും വിഘ്നേഷ് തമാശരൂപേണ പറഞ്ഞു.
ഈ സിനിമയുടെ മലേഷ്യ ഷെഡ്യൂളിനു പോകുന്ന സമയത്താണ് ഒരു വലിയ പ്രശ്നം നടക്കുന്നത്. ഒടിടി മാർക്കറ്റ് എല്ലാം തകർന്ന സാഹചര്യമായിരുന്നു. കോസ്റ്റ് കുറയ്ക്കണമെന്ന ചർച്ച വന്നു.
പക്ഷേ എന്റെ മനസിൽ കണ്ടതുപോലെ ഈ സിനിമ ഷൂട്ട് ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ സാമ്പത്തികമില്ലാതിരുന്നിട്ടും മലേഷ്യയിലേക്കു പോയി ചിത്രീകരണം തുടങ്ങി. അന്ന് എന്നെ സഹായിച്ചത് ഭാര്യ നയൻതാരയാണ്. ‘മൂക്കുത്തി അമ്മൻ’ സിനിമയ്ക്കു വാങ്ങിയ അഡ്വാൻസ് ആണ് എനിക്ക് അയച്ചു തന്നത്.
ഇങ്ങനെ എന്റെ ഭാര്യ നയൻതാര എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. പക്ഷേ നയൻതാരയ്ക്ക് ഓഡിയോ ലോഞ്ചിനൊന്നും വരുന്നതിൽ താല്പര്യമില്ല.
രണ്ടു ദിവസം മുൻപ് ഇവിടെ വന്ന് സെറ്റ് എല്ലാം ഓക്കേ ആണോ എന്നൊക്കെ നോക്കിയിട്ട് പോയിരുന്നു. ഓഡിയോ ലോഞ്ചിന് ഇന്ന് വന്നിട്ടുണ്ട് പക്ഷെ എവിടെ ഇരിക്കുന്നു എന്ന് അറിയില്ല.
ഇവിടെ ഇരിപ്പുണ്ട് എന്ന് തോന്നുന്നു. ഇവിടെ ഉണ്ടെങ്കിൽ ആരെങ്കിലും പോയി അവരെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടു വരാമോ. നടിയായ നയൻതാരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാനുള്ള ശേഷി എനിക്കില്ല, പക്ഷേ ഒരു ഭാര്യയെയോ നിർമാതാവായോ വരാൻ കഴിയുമെങ്കിൽ വരിക.
ചിലപ്പോൾ രക്ഷപ്പെട്ടു പോയി കാണും. ഇങ്ങനെ പരിപാടി തുടങ്ങിക്കഴിഞ്ഞ് ആള് പതുക്കെ പുറകിലോടെ പുറത്തു പോകാറുണ്ട്.’’ വിഘ്നേശ് പറഞ്ഞു.
വിഘ്നേഷ് സംസാരിച്ചുകൊണ്ടിരിക്കെ വിഘ്നേഷിനെ ഞെട്ടിച്ചുകൊണ്ട് അണിയറപ്രവർത്തകർക്കൊപ്പം നയൻതാര വേദിയിലേക്ക് കടന്നുവരികയായിരുന്നു.
പ്രിയതമയെ കണ്ടതും വികാരാധീനനായ വിഘ്നേഷ് നയൻതാരയെ കെട്ടിപ്പിടിക്കുകയും നെറുകയിൽ ചുംബിക്കുകയും ചെയ്തു. വിഘ്നേശിനെ പുറത്തു തട്ടി ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയൻതാരയെ കണ്ടതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.
വേദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കാണികളെ കൈകൂപ്പി അഭിവാദ്യം ചെയ്ത താരം വിഘ്നേഷിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ലളിതമായി വേദിയിൽ നിലയുറപ്പിക്കുകയായിരുന്നു. നയൻതാരയുടെ അമ്മ ഓമനയും കാണിയായി വേദിയിലുണ്ടായിരുന്നു.